കാൺപൂർ: മദ്യം വാങ്ങാന്‍ പണത്തിനായി സര്‍ക്കാര്‍ ഫയലുകള്‍ തൂക്കിവിറ്റ ജീവനക്കാരൻ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. വികാസ് ഭവനിലെ ശുചീകരണത്തൊഴിലാളിയായ മോഹനാണ് സര്‍ക്കാര്‍ ഫയലുകള്‍ തൂക്കിവിറ്റതിന് അറസ്റ്റിലായത്. സാമൂഹികക്ഷേമ വകുപ്പിലെ ചില നിർണായക ഫയലുകളാണ് മോഹൻ തൂക്കിവിറ്റത്. വാർധക്യ പെൻഷൻ, കുടുംബ ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള അപേക്ഷാ ഫോമുകളും വിറ്റ ഫയലുകളിൽ ഉള്‍പ്പെടും.

എൻ.ഇ.ഡി.എ ഓഫിസ് വൃത്തിയാക്കാനെന്ന വ്യാജേന മോഹൻ ഓഫിസിൽ സൂക്ഷിച്ചിരുന്ന രണ്ട് കെട്ടുകളുള്ള ഫയലുകൾ ചാക്കിൽ കയറ്റുന്നതിനിടെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മദ്യം വാങ്ങാനായി താൻ നേരത്തെയും ഫയലുകൾ വിറ്റിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു.

യു.പി എൻ.ഇ.ഡി.എ ഓഫിസിനോടു ചേർന്നുള്ള സാമൂഹികക്ഷേമ വകുപ്പിന്‍റെ മുറിയിൽ നിന്ന് വാർധക്യ പെൻഷന്‍റെ അപേക്ഷാഫോമുകൾ കാണാതായിട്ട് നാളുകളായി. ഇതിനെക്കുറിച്ച് മോഹനോട് ചോദിച്ചപ്പോള്‍ പല ഫയലുകളും വിറ്റതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് സി.ഡി.ഒ സുധീർകുമാർ പറഞ്ഞു. അന്വേഷണത്തിന് ശേഷം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യും.

സാമൂഹ്യക്ഷേമ വകുപ്പ്, ഹോർട്ടികൾച്ചർ, എൻ.ഇ.ഡി.എ ഓഫിസ് എന്നിവയിലെ എല്ലാ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ വ്യക്തത നൽകേണ്ടതുണ്ടെന്ന് സി.ഡി.ഒ പറഞ്ഞു.