തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന് കഴിഞ്ഞ 24 കൊല്ലവും പ്രമാണിയായിരുന്ന പെരുവനം കുട്ടന്‍മാരാരെ പെട്ടന്ന് മാറ്റിയത് മകന്റെ പേരില്‍ ദേവസ്വവുമായി നടന്ന തര്‍ക്കത്തിനൊടുവില്‍. പെരുവനം ആചാരപരമായ അനുഷ്ഠാനങ്ങളെ വെല്ലുവിളിച്ചുവെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പാറമേക്കാവ് വേലയ്ക്കു ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചപ്പോള്‍ മേള നിരയിലുണ്ടായ തര്‍ക്കത്തെ ചൂണ്ടിയാണ് ദേവസ്വം-പെരുവനം പോര് ആരംഭിക്കുന്നത്.
വേലയുടെ മേളത്തിന് ആവശ്യമായ കൊട്ടുകാരുടെ സ്ഥാനം നിശ്ചയിക്കുന്നത് ദേവസ്വത്തിന്റെ അവകാശമാണ്. ഇതിന്‍ പ്രകാരം ഒരു പട്ടിക തയ്യാറാക്കി പ്രാമാണികന്‍ കുട്ടന്‍ മാരാര്‍ക്ക് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, മേളം തുടങ്ങിയപ്പോള്‍ ഈ പട്ടിക വെട്ടി പെരുവനത്തിന്റെ മകന്‍ മുന്നില്‍ തന്നെ സ്ഥാനംപിടിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം ഭാരവാഹികള്‍ ഉടന്‍തന്നെ കുട്ടന്‍ മാരാരോട് മമകനെ മാറ്റാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഗൗനിക്കാതെ വന്നതോടെ ഭാരവാഹികള്‍ നേരിട്ട് ഇടപെട്ട് മാറ്റം സ്ഥാനത്തില്‍ മാറ്റം വരുത്തി. മേളം നിര്‍ത്തി പെരുവനം കുട്ടന്‍ മാരാര്‍ ചെണ്ട താഴെവെച്ചു. ഇതോടെ ദേവസ്വം അധികൃതര്‍ ഒന്നടങ്കം അദേഹത്തിനെതിരെ രംഗത്തെത്തി.
ഭഗവതിയുടെ മേളം തുടരുമെന്നും പെരുവനത്തിന് വേണമെങ്കില്‍ കൊട്ടാം അല്ലെങ്കില്‍ പുറത്തു പോകാം എന്നായിരുന്നു ദേവസ്വം ഭാരവാഹികളുടെ നിലപാട്. ഇതോടെ ആചാര അനുഷ്ഠാനത്തിന് തടസ്സം വരാതെ കുട്ടന്‍മാരാര്‍ മേളം കൊട്ടിക്കയറി അവസാനിപ്പിച്ചു. അന്നത്തെ മേളത്തിന് ദേവസ്വത്തില്‍നിന്ന് പ്രതിഫലം പറ്റാതെയാണ് അദ്ദേഹം മടങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തുടര്‍ന്ന് പെരുവനത്തെ മാറ്റാന്‍ തന്നെ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. കുട്ടന്‍ മാരാര്‍ക്ക് പകരം തിരുവമ്പാടിയിലെ പ്രാമാണ്യം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍ തന്നെ മേളം നയിക്കണമെന്ന് ഭാരവാഹികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെ അദേഹത്തിന്റെ സമ്മതത്തിനായി പ്രത്യേക ദൂതനെ അധികൃതര്‍ അയച്ചു.
സമ്മതം മൂളിയ അനിയന്‍ മാരാര്‍ തിരുവമ്പാടിയിലെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത രേഖാമൂലം ദേവസ്വത്തെ അറിയിച്ചു. ഒരു മാറ്റമാകാമെന്ന ആലോചനയില്‍ നിന്നിരുന്ന തിരുവമ്പാടിക്കാരും സമ്മതം മൂളി. വൈകുന്നേരം പാറമേക്കാവിന്റെ യോഗം ചേര്‍ന്ന് പെരുവനത്തെ കൊട്ടിയിറക്കി അനിയന്‍ മാരാരെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയാക്കുകയായിരുന്നു.
കിഴക്കൂട്ട് അനിയന്‍ മാരാരായിരിക്കും ഈ വര്‍ഷത്തെ ഇലഞ്ഞിത്തറയില്‍ മേള പ്രമാണം കൊട്ടിക്കയറുക. 1971ല്‍ പാറമേക്കാവ് മേളനിരയിലെത്തിയ കുട്ടന്‍ മാരാര്‍ 51 വര്‍ഷവും പാറമേക്കാവിലാണു കൊട്ടിയത്. 24 വര്‍ഷമായി പ്രമാണിയാണ്. കഴിഞ്ഞ പൂരക്കാലത്തും ചെറിയ തര്‍ക്കമുണ്ടായിരുന്നെങ്കിലും അത് പറഞ്ഞുതീര്‍ത്തു. ദേവസ്വം നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്ന ഒരാളെ മുന്‍നിരയില്‍ കയറ്റിനിര്‍ത്തി കൊട്ടിക്കാന്‍ തീരുമാനിച്ചതാണു പ്രശ്‌നമായത്. ഇത് ആശയവിനിമയത്തിലെ അപാകതയായിരുന്നെന്നും താന്‍ ഇക്കാര്യത്തില്‍ വാശി പിടിച്ചിട്ടില്ലെന്നും കുട്ടന്‍ മാരാര്‍ പറഞ്ഞു. ദേവസ്വത്തിന്റെ പത്രക്കുറിപ്പില്‍ കുട്ടന്‍മാരാരെ മാറ്റാനുള്ള കാരണം പറയുന്നില്ല. എന്നാലും പുറത്തേക്കെഴുന്നള്ളിച്ചു നിര്‍ത്തിയ ശേഷം മേളം വൈകിയതു ഗുരുതര വീഴ്ചയായി ദേവസ്വം യോഗം വിലയിരുത്തിയിട്ടുണ്ട്.
തിരുവമ്പാടിയുടെ മേളപ്രമാണി സ്ഥാനത്തു നിന്നാണു കിഴക്കൂട്ട് അനിയന്‍ മാരാര്‍ പാറമേക്കാവിലെത്തുന്നത്. കേരളത്തിലെ മേള പ്രമാണിമാരില്‍ ഏറ്റവും മുതിര്‍ന്നയാളായ ഇദ്ദേഹം സംഗീതാത്മക പാണ്ടി മേളത്തിന്റെ പ്രമാണിയെന്നാണ് എന്നാണ് അറിയപ്പെടുന്നത്.
38 വര്‍ഷം പാറമേക്കാവിനു കൊട്ടിയ ശേഷം 98ലാണ് പടിയിറങ്ങിയത്. സീനിയറായ അദ്ദേഹത്തെ തഴഞ്ഞു പ്രമാണിയെ നിശ്ചയിച്ചതോടെയായിരുന്നു ഇത്. തുടര്‍ന്നു 12 വര്‍ഷം പൂരത്തിനു കൊട്ടാതിരുന്ന അദ്ദേഹം 2011ല്‍ തിരുവമ്പാടി പ്രമാണിയായി തിരിച്ചെത്തി. 77 വയസ്സുള്ള കിഴക്കൂട്ട് കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പ്രമാണിയായിരുന്നിട്ടുണ്ട്.