പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡല്‍ഹി മലയാളി സമൂഹം.

പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറെ ദിവസങ്ങളായി അജിത് കുമാര്‍ താമസിച്ച വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മാസങ്ങളായി വാടകയും ഇയാള്‍ നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. എന്നാല്‍ കുറച്ച്‌ നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.