സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് ‘പുസ്തകതോണി’ എന്ന ആശയം വ്യാപിപ്പിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ നിർദേശം നൽകി. മൊബൈൽ ഫോൺ തരംഗത്തിൽ അടിപ്പെട്ട പുതിയ തലമുറയെ അറിവിൻ്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയിരുന്നു.
ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ ബോട്ടിലാണ് യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്.
പ്രദേശത്തെ വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് ബോട്ടിൽ സജ്ജമാക്കിയത്. കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം. പ്രായഭേദമന്യേ എല്ലാവരും മൊബൈൽ ഫോണിലായപ്പോൾ അന്യം നിന്നുപോയ വായനാശീലം തിരികെ എത്തിക്കുകയാണ് ‘പുസ്തകത്തോണി’ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് സ്കൂൾ അധികൃതരും സംസ്ഥാന ജലഗതാഗത വകുപ്പും ഒപ്പം നിന്നതോടുകൂടിയാണ് വായനയുടെ ലോകത്തേക്ക് പൊതുഗതാഗത സംവിധാനം കൂടി കടന്നു വരുന്നത്.



