സുബിന്‍ ഇനിയും ഈ ലോകത്ത് തന്നെ ഉണ്ടാവും. ബൈക്ക് അപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പുത്തന്‍വേലിക്കര തുരുത്തിപ്പുറം ഒളാട്ടുപുറത്ത് സുബിന്റെ (38) അവയവങ്ങളാണ് മരണ ശേഷം ദാനം ചെയ്തത്. സുബിന്റെ ഹൃദയം, വൃക്കകള്‍, കരള്‍, കണ്ണുകള്‍, പാന്‍ക്രിയാസ് എന്നിവയാണു ദാനം ചെയ്ത്.

കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഇരുപത്തിമൂന്നുകാരനും ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലുള്ള ഇരുപത്തിരണ്ടുകാരനും ഹൃദയം ലിസി ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയിലെ രോഗിയിലും മാറ്റിവച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുബിന്റെ ജീവനെടുത്ത അപകടം. രാവിലെ 8.15നു ജോലിക്കു പോകുമ്ബോള്‍ മാള അഷ്ടമിച്ചിറയില്‍ സുബിന്‍ സഞ്ചരിച്ച ഇരുചക്രവാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, കറുകുറ്റി അപ്പോളോ ആശുപത്രിയിലേക്കു മാറ്റി എങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

ഇതോടെ വീട്ടുകാര്‍ മൃതസഞ്ജീവനി പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഡോ.നോബിള്‍ ഗ്രേഷ്യസുമായി ബന്ധപ്പെട്ട് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമറിയിച്ചു. അവയവങ്ങള്‍ എടുത്ത മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. അണ്ണല്ലൂരിലെ ടൈല്‍സ് ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സുബിന്‍. ഫ്രാന്‍സിസിന്റെയും മേഴ്‌സിയുടെയും മകനാണ്. സഹോദരങ്ങള്‍: തോമസ് (യുഎസ്), എബിന്‍ (ബെംഗളൂരു).