ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന് കരുതുന്ന മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് കുതിക്കുന്നത്. 2026ൽ പദ്ധതി പൂർത്തിയാകുമെന്നും ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുമെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.

508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ – അഹമ്മദാബാദ് ഇടനാഴിയുടെ വിവിധ ഭാഗങ്ങളിൽ നിർമാണം അതിവേഗത്തിൽ പൂർത്തിയാകുകയാണ്. ഗുജറാത്തിലെ ധാധർ നദിക്ക് കുറുകേയുള്ള പാലത്തിൻ്റെ നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ബറൂച്ചിനും വഡോദര ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾക്കുമിടയിലാണ് ഈ പാലം. 120 മീറ്റർ നീളമുള്ളതാണ് ധാധർ നദിയിൽ പൂർത്തിയായ പാലം. 40 മീറ്റർ വീതമുള്ള 3 ഫുൾ സ്പാൻ ഗർഡറുകളാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. തൂണുകളുടെ ഉയരം 16 മീറ്റർ മുതൽ 20 മീറ്റർ വരെയാണ്. വൃത്താകൃതിയിലുള്ള തൂണുകൾ നാല് തൂണുകളിലാണ് പാലമുള്ളത്. 4 മീറ്ററും 5 മീറ്ററും വ്യാസമുണ്ട് തൂണുകൾക്ക്.

മഹാരാഷ്ട്രയിലെ പാൽഘർ, താനെ ജില്ലകളിലാണ് ജോലികൾ കഴിഞ്ഞ ഏപ്രിലിലാണ് ആരംഭിച്ചത്. മഹാരാഷ്ട്ര – ഗുജറാത്ത് അതിർത്തിയിലെ ശിൽഫത മുതൽ സരോലി ഗ്രാമം വരെ നീളുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാക്കേജ് സി 3ൻ്റെ ഭാഗമായാണ് പ്രവൃത്തി നടക്കുന്നതെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) അറിയിച്ചു. ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ (ഗുജറാത്തും മഹാരാഷ്ട്രയും) ആകെ 24 നദി പാലങ്ങളുണ്ട്. ഇതിൽ 20 പാലങ്ങൾ ഗുജറാത്തിലും 4 മഹാരാഷ്ട്രയിലുമാണ്.

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നവി മുംബൈയിൽ 394 മീറ്റർ നീളമുള്ള തുരങ്കത്തിനുള്ള ഖനനം പൂർത്തിയായതായി എൻഎച്ച്എസ്ആർസിഎൽ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര – കുർള കോംപ്ലക്‌സിനും ശിൽഫാതയ്ക്കും ഇടയിൽ 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ നിർമാണം വേഗത്തിലാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ 21 കിലോമീറ്റർ ടണലിൽ 16 കിലോമീറ്റർ ടണൽ ബോറിങ് മെഷീനുകൾ (ടിബിഎം) ഉപയോഗിച്ച് നിർമിക്കും. ബാക്കി 5 കിലോമീറ്ററിന് ഓസ്ട്രിയൻ ടണലിങ് രീതി ഉപയോഗിച്ച് നിർമിക്കും.