ന്യൂഡൽഹി: കനത്ത മഴയിൽ ഗംഗാനദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദുരിതത്തിലായി ഗംഗാനദീതീര നിവാസികൾ.ബീഹാറിലെ രണ്ട് ഇടങ്ങളിൽ കേന്ദ്ര ജലകമ്മീഷൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇരുപത്തൊമ്പത് സ്ഥലങ്ങളിൽ വെള്ളപ്പൊക്കം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ബീഹാറിൽ ഇരുപത് സ്ഥലങ്ങളും ഉത്തർപ്രദേശിൽ അഞ്ച് സ്ഥലങ്ങളിലും അസമിലെ രണ്ട് സ്ഥലങ്ങളിലും ഝാർഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ വീതം സ്ഥലങ്ങളിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് അപകടഭീഷണി ഉയർത്തുന്നത്
ഡാമുകളിലും ബാരേജുകളിലും അവയുടെ ജലസംഭരണശേഷിയേക്കാൾ കൂടുതൽ ജലം എത്തുമെന്നും കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. കർണാടകയിലെ ഏഴ്, ഝാർഖണ്ഡിലെ നാല്,ആന്ധ്രാപ്രദേശിലെ രണ്ട്, തമിഴ്നാട് ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഓരോ ഡാമുകൾക്കുമാണ് ഈ മുന്നറിയിപ്പ്.
യമുനനദിയിലേയും ഗംഗയുടെ വടക്കൻ പോക്ഷകനദികളിലേയും നിലയ്ക്കാത്ത ശക്തിയേറിയ ഒഴുക്കാണ് സ്ഥിതിഗതികൾ ഇത്രക്ക് രൂക്ഷമാകാൻ കാരണം. വരുന്ന രണ്ട് ദിവസങ്ങളിലായി ജലനിരപ്പ് വീണ്ടും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ നിർദേശിച്ചു.നിരവധി പേരാണ് പലയിടങ്ങളിലും വെള്ളം കയറിയതിനെതുടർന്ന് താമസസ്ഥലങ്ങളിൽ നിന്നും പലായനം ചെയ്യുന്നത്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



