തിരുവനന്തപുരം: ആറ്റിങ്ങലിലെ ബീവറേജസ് കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 90 കെയ്‌സ് മദ്യം മോഷണം പോയി. ഈയിടെ ആറ്റിങ്ങലില്‍ നിന്നും എക്‌സൈസ് പരിശോധനയില്‍ വിദേശമദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയിലാണ് അന്‍പത് കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടത്.

ഒരു വര്‍ഷം മുന്‍പ് ലോക്ഡൗണിന് ശേഷം വെയര്‍ഹൗസ് തുറന്ന് സ്‌റ്റോക്കെടുത്തപ്പോള്‍ 40 കെയ്സ്‌ മദ്യം നഷ്‌ടമായതായി കണ്ടെത്തിയത്. അന്ന് വെയര്‍ഹൗസ് മാനേജരടക്കം ഇതിന് പിഴയടക്കേണ്ടി വന്നിരുന്നു. വെയര്‍ഹൗസില്‍ മോഷണം നടന്നതിന്റേതായ യാതൊരു ലക്ഷണവുമില്ലാതെയാണ് മോഷണം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അമ്ബരപ്പിലാണ് എക്‌സൈസ് വകുപ്പ്. സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിക്കുമെന്നും അന്വേഷണിക്കുമെന്നും അവര്‍ അറിയിച്ചു.

വെയര്‍ഹൗസ് മാനേജര്‍ക്കും എക്‌സൈസിനുമാണ് വെയര്‍ഹൗസിന്റെ താക്കോല്‍ കൈവശം വയ്‌ക്കാന്‍ അധികാരമുള‌ളത്. അതിനാല്‍ കള‌ളത്താക്കോലിട്ട് തുറന്ന് മദ്യം തട്ടിയെടുത്തതാണോയെന്ന് സംശയമുണ്ടായിട്ടുണ്ട്.

മദ്യം സൂക്ഷിച്ചുവയ്‌ക്കുന്നയിടത്ത് നിന്നും മോഷണം നടന്നത് ഗുരുതരമായതിനാല്‍ എക്‌സൈസ് കമ്മീഷണറേ‌റ്റില്‍ വിവരം അറിയിച്ചിട്ടുണ്ട്. മ‌റ്റ് വെയര്‍ഹൗസിലും ഇത്തരത്തില്‍ മോഷണമോ തിരിമറിയോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.