ബി.ജെ.പിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആദർശാധിഷ്ഠിത പാർട്ടിയായ ബി.ജെ.പിയെ നിങ്ങൾക്ക് നേരിടാനാവില്ല. കള്ളക്കേസുകളുണ്ടാക്കി മാത്രമെ നേരിടാനാവൂ, നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമാർഗത്തിലൂടെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടിയല്ല, ബി.ജെ.പിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് പിണറായി സർക്കാറിന്റെ നയമാണ്. കെ. സുരേന്ദ്രന്റെ പിന്നിൽ എല്ലാ പ്രവർത്തകരും പാറപോലെ ഉറച്ച് നിൽക്കുമെന്നും ആ പാറ തകർക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.
നിങ്ങൾ കള്ളക്കേസുകൾ ഉണ്ടാക്കുന്നത് ഭീരുത്വംകൊണ്ടാണ്. കള്ളക്കേസിൽ കുടുങ്ങി പാർട്ടി തകർന്ന് പോകും എന്ന് വ്യാമോഹിക്കേണ്ട. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദര തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചത് റിട്ടേണിങ് ഓഫീസർക്ക് മുന്നിലാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.



