ബിഹാറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ പെട്ട് കുറഞ്ഞത് നാല് മരണമുണ്ടായതായി റിപ്പോർ‍ട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഈ ട്രെയിനിന്റെ 21 കോച്ചുകൾ പാളംതെറ്റി മാറുകയായിരുന്നെന്നാണ് വിവരം.

ബിഹാറിലെ രഘുനാഥ്പുരിലുള്ള ബുക്സാറിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.35ന് പാളം തെറ്റുകയായിരുന്നു. രണ്ട് ഏസി 3 ടൈയർ കോച്ചുകളും നാല് മറ്റ് കോച്ചുകളുമാണ് പാളം തെറ്റിയപ്പോൾ കൂടുതൽ പരിക്കുകളേറ്റു വാങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം പാറ്റ്ന ഐഐഎംഎസ്സിൽ 10 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ട്രെയിൻ അപകടത്തിൽപ്പെടുമ്പോൾ പലരും ഉറക്കത്തിലായിരുന്നെന്ന് യാത്രക്കാരുടെ വിവരണങ്ങൾ വ്യക്തമാക്കുന്നു. “ഞങ്ങൾ ഭക്ഷമം കഴിച്ച് കിടന്നിരുന്നു. ബി7 കോച്ചിലാണ് ഞങ്ങളുണ്ടായിരുന്നത്. പെട്ടെന്ന് ഞങ്ങൾ എടുത്തെറിയപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അതിവേഗത്തിൽ ട്രെയിൻ കീഴ്മേൽ മറിഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന കസിനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അയാളെ മരിച്ച നിലയിലാണ് കാണുന്നത്. 25 വയസ്സായിരുന്നു കസിന്,” ട്രെയിനിലെ യാത്രക്കാരനായിരുന്ന മൊഹമ്മദ് നാസിർ പറയുന്നു.

ട്രെയിനപകടത്തെ തുടർന്ന് 10 ട്രെയിനുകൾ റദ്ദാക്കുകയും 21 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.