സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം മറ്റന്നാൾ. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. എൽഡിഎഫും സിപിഐഎം നേതൃത്വവും നേരത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബാർ തുറക്കൽ നീട്ടിയത്.
ഇത് സംബന്ധിച്ച എക്‌സൈസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ബാറുടമകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ബാറുകൾ തുറന്നാൽ കൗണ്ടർ വഴി വിൽപനയുണ്ടാവില്ലെന്നും ക്ലബുകളിലും മറ്റും ഇരുന്നു മദ്യപിക്കാന്‍ ആകുമെന്നും വിവരം. എന്നാൽ കൊവിഡ് വ്യപനം രൂക്ഷമായ സാഹചര്യത്തിൽ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ കൊവിഡ് രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നത് കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പ് ശുപാർശ നൽകിയത്.



