ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കേരള ഹൈക്കോടതി. ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധേനയുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എഎ സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ചിന്റെതാണ് നിര്‍ണായക വിധി.
പീഡനപരാതികളുമായി ബന്ധപ്പെട്ട കേസുകള്‍ കീഴ്ക്കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ നിരീക്ഷണങ്ങള്‍ മാനദണ്ഡമാക്കാം. എറണാകുളം പിറവം സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയത് ബലാത്സംഗമായി തന്നെ കണക്കാക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.
സ്വാകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ ഏത് ശരീരഭാഗത്തും അനുമതിയില്ലാതെ സ്പര്‍ശിച്ചാല്‍ അത് ബലാത്സംഗമാണ്. പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൈംഗികാതിക്രമം കുറ്റകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണിതെന്നും കോടതി വിശദീകരിച്ചു.
2015ലാണ് എറണാകുളത്തെ തിരുമാറാടിയില്‍ പതിനൊന്നുകാരി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി, അയല്‍വാസി തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസില്‍ നിന്നും രക്ഷപെടാനുള്ള പ്രതിയുടെ ശ്രമം മൂലമാണ് ഹര്‍ജിയെന്നും കോടതി നിരീക്ഷിച്ചു.



