ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 17 മരണം. 40 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മൂന്ന് പൈലറ്റും, അഞ്ച് കാബിന്‍ ക്രൂവുമായി 92 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

രാവിലെയോടെയാണ് സൈനികരുമായി പോകുകയായിരുന്ന ഫിലിപ്പീന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് ലാന്‍ഡിനിടെ അപകടത്തില്‍പ്പെട്ടത്. സുലു പ്രവിശ്യയിലെ ജോലോ ഐലന്റിലായിരുന്നു സംഭവം. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട വിമാനം നിലത്തുവീണ ശേഷം കത്തിയമരുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ മരങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചു.

സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാകാനെത്തിയവരാണ് അപകടത്തില്‍ പെട്ട യാത്രക്കാരില്‍ അധികവും. അപകടസ്ഥലത്തേയ്ക്ക് കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പം ആയേക്കുമെന്നും കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.