പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷക സംഘടനകള്‍. സുപ്രിംകോടതിയെ ഇന്ന് നിലപാട് അറിയിക്കും. സുപ്രിംകോടതി ആലോചിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതി, പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

പാര്‍ലമെന്റ് നിയമം പാസാക്കുന്നതിന് മുന്‍പാണ് സമിതി രൂപീകരിക്കേണ്ടിയിരുന്നത്. ഇനി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക മാത്രമാണ് പോംവഴിയെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ ഇന്ന് അറിയിക്കും.

അതേസമയം, കര്‍ഷകരുടെ സ്ഥിതിയില്‍ മനോവിഷമം രേഖപ്പെടുത്തി സിഖ് പുരോഹിതന്‍ ബാബ റാം സിംഗ് ആത്മഹത്യ ചെയ്തു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പുരോഹിതനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കര്‍ഷകരുടെ കഷ്ടപ്പാട് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പ്രക്ഷോഭം ഇന്ന് ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ തുടരുകയാണ്.