കുവൈറ്റ് സിറ്റി: ഒരു ഈജിപ്ഷ്യന്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിക്കുകയും നിയമപാലകരായി ആള്‍മാറാട്ടം നടത്തുകയും ചെയ്ത കേസില്‍ ഒരു കുവൈറ്റ് ഷെയ്ഖ് ഉള്‍പ്പെടെ രണ്ട് പൗരന്മാര്‍ക്കും രണ്ട് ഈജിപ്തുകാരും അറസ്റ്റില്‍. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്താണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

പോലീസ് എന്ന വ്യാജേന വാഹനത്തിലെത്തിയ സംഘം പ്രവാസിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയും ഇദ്ദേഹത്തിന്റെ കൈവശശം ഉണ്ടായിരുന്ന 30,000 കുവൈറ്റ് ദിനാര്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, സംഘം ഇദ്ദേഹത്തെ അല്‍ അമീരിയ അസോസിയേഷന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് കൊണ്ടുപോയി. പിടിച്ചു പറിച്ച പണവുമായി ഷെയ്ഖ് വാഹനത്തില്‍ നിന്ന് ഇവിടെ ഇറങ്ങി. എന്നാല്‍ പ്രവാസിയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് വാഹനത്തിന് അദ്ദേഹത്തെയും കൊണ്ട് മുന്നോട്ടുപോവാനായില്ല.

മൂന്നു പേരുടെ പിടിത്തത്തില്‍ നിന്നും കുതറി മാറിയ പ്രവാസി, വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയും സമീപത്തുള്ള കാല്‍നടയാത്രക്കാരുടെ സഹായം തേടുകയുമായിരുന്നു. ഉടന്‍ തന്നെ സംഭവം പോലിസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ഷെയ്ഖിനെയും മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയുമായിരുന്നു. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, അപായപ്പെടുത്താന്‍ ശ്രമിക്കല്‍, ശാരീരിക അതിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു ഷെയ്ഖിന്റെ പങ്കാളിത്തം കേസ് കൂടുതല്‍ ഗൗരവമുള്ളതാക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ എത്ര ഉന്നതരായാലും രാജ്യത്തെ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ പ്രവാസിക്ക് നീതി ഉറപ്പാക്കുന്നതിലും പബ്ലിക് പ്രൊസിക്യൂഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.