തിരുവനന്തപുരം: ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നതായി വിവരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമത്തിലേറെ കൂടുന്ന സാഹചര്യത്തിലാണ് ഇൗ നടപടി. കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് പ്രതിദിനം രോഗം ബാധിക്കുന്നത് നൂറിലധികം പേര്‍ക്കാണ്. ഇതിനൊപ്പം ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്.
ആഗസ്റ്റ് മധ്യത്തോടെ രോഗികള്‍ 12,000 ത്തിന് മുകളില്‍ എത്താമെന്നും വിലയിരുത്തലുണ്ടായിരുന്നു. ഈ നിലയിലേക്കെത്തിയാല്‍ ആശുപത്രികള്‍ നിറയുന്നത് ഒഴിവാക്കാനാണ് മുന്‍കൂട്ടിയുള്ള ഒരുക്കം. കൊവിഡ് ഗുരുതരമായി ബാധിക്കാവുന്നത് 3 മുതല്‍ 5 ശതമാനം പേരെ മാത്രമാണെന്നിരിക്കെ ആശുപത്രികളില്‍ ഇവര്‍ക്കാകും മുന്‍ഗണന നല്‍കുക.അല്ലാത്തവരെ വീട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സിക്കുവാനുമാണ് സര്‍ക്കാരിന്റെ ആലോചന.