കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയാല്‍ ഏറെ കടിപിടി ഉണ്ടാവുക പാലാ സീറ്റിന് വേണ്ടി എന്ന് കണക്കുകൂട്ടി ജോസ് എത്തും മുമ്പേ മാണി സി. കാപ്പന്‍ മുറുമുറുപ്പ് തുടങ്ങി.

കെ.എം.മാണിയുടെ മരണശേഷം കേരളകോണ്‍ഗ്രസ് കുത്തക ഇല്ലാതാക്കി മാണി സി.കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത പാലാ സീറ്റ് ഒരു കാരണവശാലും ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന കടുംപിടുത്തത്തിലാണ് കാപ്പന്‍. പാലാ കണ്ട് മോഹിച്ച്‌ ഇടതു മുന്നണിയിലേക്ക് ജോസ് വരേണ്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞുവെങ്കിലും കാര്യങ്ങള്‍ ഏത് വഴിക്ക് നീങ്ങുമെന്ന് പറയാറായിട്ടില്ല.

കെ.എം.മാണി അരനൂറ്റാണ്ടായി കൈവെള്ളയില്‍ സൂക്ഷിച്ച പാലാ മണ്ഡലം ജോസ് വിഭാഗത്തിന്റെ പ്രസ്റ്റീജാണ്. പി.ജെ.ജോസഫ് രണ്ടില ചിഹ്നം കൊടുക്കാത്തതിനാല്‍ നഷ്ടപ്പെട്ടുപോയ പാലാ കിട്ടാതെ ഇടതു മുന്നണിയുമായി ധാരണ ഉണ്ടാക്കാന്‍ ജോസിന് കഴിയില്ല. സംസ്ഥാന രാഷ്ടീയത്തിലേക്ക് തിരിച്ചു വന്നാല്‍ ജോസ് കെ.മാണി മത്സരിക്കുക പാലായിലായിരിക്കും. ഇതു മനസിലാക്കി പൊരുതി നേടിയ പാലാ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാട് കാപ്പന്‍ കടുപ്പിച്ചു. കുറഞ്ഞ കാലംകൊണ്ട് ജനകീയ നേതാവായി മാറിയ കാപ്പന്‍ പാലാ വിട്ടുനല്‍കാനാവില്ലെന്ന് എന്‍.സി.പി നേതൃത്വത്തെയും അറിയിച്ചു. പാലായ്ക്കു പകരം എന്‍.സി.പിക്ക് പൂഞ്ഞാര്‍ സീറ്റ് നല്‍കാന്‍ ആലോചനയുണ്ട്. പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനത്തില്‍ വഴങ്ങേണ്ടതില്ലെന്നാണ് കാപ്പന്റെ നിലപാട്.

കാപ്പന്‍ ഇടയുന്നത് എല്‍.ഡി.എഫിന് തലവേദനയാകും. പാലാ പിടിച്ചെടുത്ത കാപ്പനെ പിണക്കാന്‍ സി.പി.എമ്മിനും താത്പര്യമില്ല രാജ്യസഭയില്‍ ഒഴിവ് വരുന്ന പകരം സീറ്റ്, എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവി ഇവയില്‍ കുറഞ്ഞൊന്നും പാലായ്ക്ക് പകരം സ്വീകരിക്കില്ലെന്നാണ് കാപ്പനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്. ഇത് എന്‍.സി.പിയിലും പ്രശ്നമാകും.

കേരളകോണ്‍ഗ്രസ് എം നേരത്തേ മത്സരിച്ചിട്ടുള്ള കുട്ടനാട്ടിലും ജോസ് വിഭാഗത്തിന് നോട്ടമുണ്ട്. മുന്നണി പ്രവേശനമാകാത്തതിനാല്‍ കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ലെങ്കിലും ഭാവിയില്‍ ജോസ് വിഭാഗം അവകാശ വാദമുന്നയിക്കാം. കുട്ടനാടും പാലായും മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് കാപ്പന്‍ പ്രസ്താവിച്ചത് എന്‍.സി.പി യുടെ കൈവശമുള്ള സീറ്റ് നഷ്ടപ്പെടുന്നതിലെ നീരസം പ്രകടിപ്പിക്കല്‍ കൂടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍.