മുഈന്‍ അലി തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. മുഈനലിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന ലീഗ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് ഉചിതമായില്ലെന്നും മലപ്പുറത്ത് ചേര്‍ന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്ത് സാദിഖലി തങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നിലവിലെ തീരുമാനം.

അതിനിടെ മുഈനലിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയ ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ അന്വേഷണവിധേയമായി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളും യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ആസിഫ് അന്‍സാരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ എം കെ മുനീര്‍, അബ്ദുള്‍ വഹാബ് എന്നിവര്‍ മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് ആവശ്യമുന്നയിച്ചിരുന്നു. നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ആസിഫ് അന്‍സാരിയും പ്രതികരിച്ചു. നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് വലിയ ദോഷമാണെന്ന് എം കെ മുനീര്‍ പറഞ്ഞു. തെറ്റ് തിരുത്തല്‍ വേണമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി യുടെ നിലപാട്. പാര്‍ട്ടി ശൈലിയില്‍ മാറ്റം വരുത്തുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഇതിനായി പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ ഫണ്ടുപയോഗിച്ച് ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഈനലിക്കെതിര യൂത്ത് ലീഗ് ദേശീയ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി വെല്ലുവിളിക്കുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഈന്‍ അലി തങ്ങളും വിമര്‍ശനം ഉയര്‍ത്തിയത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി മുഈനലി വിമര്‍ശിച്ചു.
കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍, നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്, എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉന്നയിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മുഈന്‍ അലി തങ്ങള്‍ പറഞ്ഞിരുന്നു.