സിഖ് വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് പിടിയിലായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്തയെ യുഎസിലേക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഗുപ്ത നിലവില്‍ ബ്രൂക്ലിനിലെ ഫെഡറല്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ്. അവിടെ തടവുകാരനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 

വാഷിംഗ്ടണ്‍ പോസ്റ്റാണ് അദ്ദേഹത്തെ കൈമാറുന്ന വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 52 കാരനായ ഗുപ്തയെ കഴിഞ്ഞ വര്‍ഷം ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് യുഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

നിഖില്‍ ഗുപ്തയെ തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പന്നൂനെ കൊല്ലാന്‍ നിഖില്‍ ഗുപ്ത ഒരു വാടക കൊലയാളിയെ നിയമിച്ചതായും ഇയാള്‍ക്ക് 15,000 ഡോളര്‍ അഡ്വാന്‍സ് നല്‍കിയതായും ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.