വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് കിരണ്‍ കുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വിസ്മയയുമായി കിരണ്‍ പോയ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള തൂക്കുപാലത്തിലാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്നു വിസ്മയ പഠിച്ചിരുന്ന മന്നം ആയുര്‍വ്വേദ കോളേജിലെത്തിച്ചു തെളിവെടുത്തു. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നില്‍ എത്തിച്ചെങ്കിലും ജീപ്പില്‍ നിന്ന് പുറത്തിറക്കിയില്ല. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് ആളുകളും തടിച്ചുകൂട്ടിയിരുന്നു.

ആയുര്‍വേദ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്ന വിസ്മയ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ സ്വന്തം വീട്ടിലേക്കു മാറുകയും വിവാഹമോചന നടപടികളുമായി മുന്നോട്ടുപോയിരുന്നതുമാണ്. ഇതിനിടെ ഇയാള്‍ കോളേജിലെത്തി വിസ്മയയെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. മുമ്ബും പല തവണ ഇയാള്‍ ഇവിടെയെത്തി വിസ്മയയെ കണ്ടിരുന്നു. ഇക്കാര്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കാനാണ് കിരണിനെ പന്തളത്തെത്തിച്ചത്.