തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ വധിക്കുമെന്നാണ് ഊമക്കത്തില്‍ പറയുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വധഭീഷണിക്ക് പിന്നില്‍ ടിപി കേസ് പ്രതികളാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികള്‍ക്ക് വിരോധമുണ്ടെന്നും വധഭീഷണിയില്‍ അടിയന്തരമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.