ഗുവാഹത്തി: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്‍റെ തോല്‍വി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളുു. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ദേവ്ദത്ത് പടിക്കലിന്‍റെ മെല്ലെപ്പോക്കിന് ശേഷം ഷിമ്രോണ്‍ ഹെറ്റ്മെയറും യുവതാരം ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടം രാജസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും കൈയകലത്തില്‍ വിജയം കൈവിട്ട.

പഞ്ചാബിനായി നേഥന്‍ എല്ലിസ് 14 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും രാജസ്ഥാന്‍റെ ആദ്യ തോല്‍വിയുമാണിത്. സ്കോര്‍ പഞ്ചാബ് 20 ഓവറില്‍ 197-5, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 192-7

പരാഗിന് പിന്നാലെ 26 പന്തില്‍ 21 റണ്‍സെടുത്ത പടിക്കലിനെ എല്ലിസ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ രാജസ്ഥാന്‍റെ വിജയലക്ഷ്യം അവസാന അഞ്ചോവറില്‍ 74 റണ്‍സായി.

ഷെമ്രോണ്‍ ഹെറ്റ്മെയറും ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടത്തിന് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയത്. അവസാന മൂന്നോവറില്‍ 53ഉം രണ്ടോവറില്‍ 33ഉം റണ്‍സ് വേണ്ടിയരുന്ന രാജസ്ഥാന് സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 36) റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി. ധ്രുവ് ജൂറല്‍(15 പന്തില്‍ 32*), ജേസണ്‍ ഹോള്‍ഡര്‍(1*) എന്നിവര്‍ പുറത്താകാതെ നിന്നു

ആദ്യ ബൗണ്ടറിയടിക്കാന്‍ 22 പന്ത് നേരിട്ട പടിക്കല്‍ ടി20ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ സമ്മര്‍ദ്ദത്തിലായ സഞ്ജു നേഥന്‍ എല്ലിസിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സും പറത്തിയ സ‍ഞ്ജു 42 റണ്‍സടിച്ചു. സഞ്ജു പുറത്താവുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 11ാം ഓവറില്‍ 91 എല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.