കോഴിക്കോട്: ‘ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരംവെക്കാനില്ലാത്ത കാരുണ്യത്തി‍െന്‍റ പേരിലായിരിക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പെട്ട സഹോദരങ്ങള്‍ക്കുവേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാര്‍ഥതയോടെയും അണിനിരക്കുന്ന കാഴ്ചയാണ് ഇന്നലെ നമ്മള്‍ കണ്ടത്.

സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു’. ജില്ല കലക്ടര്‍ എസ്. സാംബശിവറാവു കരിപ്പൂര്‍ ദുരന്ത രക്ഷാദൗത്യത്തിെന്‍റ തിരക്കിനിടയില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശുപത്രിയില്‍ ചികിത്സക്കായെത്തിച്ച വിമാന യാത്രക്കാര്‍ക്ക് രക്തദാനത്തിനും സഹായങ്ങള്‍ ചെയ്യാനും രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ നിരവധി പേരാണ് സന്നദ്ധരായതെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ്‌ ഭീതിയും അപകടസാധ്യതയും അവഗണിച്ച്‌ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും കോഴിക്കോടിെന്‍റ സ്നേഹവും നന്ദിയും അറിയിക്കുന്നു.

‘പരമാവധി നമ്മള്‍ ശ്രമിച്ചിട്ടും ചിലരെ നമുക്ക് നഷ്ടമായി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗംതന്നെ സുഖം പ്രാപിക്കട്ടെ. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ഒരുമയോടെ നേരിടുന്ന ജനതയാണ് നമ്മുടെ ശക്തി. ഇത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും’ -കലക്ടര്‍ കുറിച്ചു.