നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച് തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നോട്ട് നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി. തീരുമാനിച്ചത് കേന്ദ്രമായത് കൊണ്ട് മാത്രം നടപടി ശരിയല്ലെന്ന് പറയാനാകില്ലന്നും കോടതി വ്യക്തമാക്കി. ആബിഐയുമായി കൂടി ആലോചിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനം എടുക്കാം. ലക്ഷ്യപ്രാപ്തി പ്രസക്തമല്ലെന്ന് ആദ്യവിധി പ്രസ്താവിച്ച ബി.ആര്‍. ഗവായി പറഞ്ഞു.

എന്നാല്‍, ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിധിയോട് ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു. നോട്ട് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് അദേഹം വിയോജിപ്പ് വിധിയില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്ന് എടുക്കുകയാണ്. നോട്ട് നിരോധനം നടപ്പാക്കണമെങ്കില്‍ ഓര്‍ഡിനസ് കൊണ്ടുവരികയോ, നിയമനിര്‍മാണം നടപ്പിലാക്കുകയോ ചെയ്യണമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി.

ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയുമാണ് വിധിയെഴുതിയത്.
2016ലെ നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ വാദം.