ലോകകപ്പിന് തൊട്ടുമുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി. കാൽവണ്ണയ്ക്കേറ്റ പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്മറിന് ബ്രസീലിന്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളും ഒരുപക്ഷേ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഗ്രേഡ് ടു കാൽവണ്ണ പേശി വലിവ് ബാധിച്ച 34-കാരനായ താരത്തിന് രണ്ടു മുതൽ മൂന്ന് ആഴ്ച വരെ വിശ്രമവും റിഹാബിലിറ്റേഷനും ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേശി നാരുകൾക്ക് ഭാഗികമായി ഉണ്ടായ കീറലിനെ തുടർന്നാണ് ഈ പരിക്ക്.
പരിക്കിനെ തുടർന്ന്, ഞായറാഴ്ച പനാമയ്ക്കെതിരെയും ജൂൺ ആറിന് ഒഹായോയിലെ ക്ലീവ്ലാൻഡിൽ ഈജിപ്തിനെതിരെയും ബ്രസീലിന്റെ സൗഹൃദ മത്സരങ്ങളിൽ നെയ്മറിന് കളിക്കാനാവില്ല. ജൂൺ 13 ന് ന്യൂജേഴ്സിയിൽ മൊറോക്കോയ്ക്കെതിരെ നടക്കുന്ന ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരത്തിലും അദ്ദേഹത്തിന്റെ ലഭ്യത സംശയത്തിലാണ്. ഇതിനുശേഷം ജൂൺ 19-ന് ഫിലാഡൽഫിയയിൽ ഹെയ്തിയെയും, അഞ്ച് ദിവസത്തിന് ശേഷം മിയാമിയിൽ സ്കോട്ട്ലൻഡിനെയും ബ്രസീൽ നേരിടും.



