കൊവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ പൂർണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.).
നിലവിലെ ലോക്ക്ഡൗൺ ഇതേ രീതിയിൽ തുടരുന്നത് ഉചിതമല്ലെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. 15 നിർദ്ദേശങ്ങളാണ് കെ.ജി.എം.ഒ.എ. വിദഗ്ധ സമിതിയ്ക്ക് സമർപ്പിച്ചത്. പ്രധാന നിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്.
- തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അടയ്ക്കുന്നതിനേക്കാൾ വാർഡുകൾ പോലുള്ള പ്രത്യേക മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
- ടി.പി.ആറി.നെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങൾ തരംതിരിക്കുന്ന നിലവിലെ രീതിയ്ക്ക് പകരം, മറ്റ് പ്രധാന സൂചകങ്ങളായ പ്രതിദിന പുതിയ പോസിറ്റീവ് കേസുകൾ, പ്രതിദിന സജീവ കേസുകൾ എന്നിവ കൂടി കണക്കാക്കേണ്ടതാണ്.
- ടി.പി.ആർ കുറയ്ക്കു.ന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണവും പരിശോധനയ്ക്കുള്ള രോഗികളെയും സൃഷ്ടിക്കുന്നത് ഒഴിവാക്കണം. തെറ്റായ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനേക്കാൾ കേസുകൾ തിരിച്ചറിയുക എന്നതായിരിക്കണം പരിശോധനയുടെ ഉദ്ദേശ്യം. അതിനാൽ രോഗ ലക്ഷണമുള്ളവരെയും അവരുടെ കോൺടാക്റ്റുകളെയും ലക്‌ഷ്യം വച്ചു പരിശോധന ശക്തമാക്കണം. കോളനികൾ, തീരദേശങ്ങൾ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഫലപ്രദമായ നിരീക്ഷണവും പരിശോധനയും നടത്തണം.
- ആദ്യ ഘട്ടത്തിൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കിയ കോൺടാക്റ്റ് ട്രെയ്സിംഗ്, ക്വാറന്റൈൻ തുടങ്ങിയവ ഊർജിതമാക്കണം. അവശ്യേതര മേഖലകളിൽ നിന്നുള്ള ജീവനക്കാരുടെ സഹായത്തോടെ കോൺടാക്റ്റ് ട്രെയ്സിംഗ് നടത്താൻ പ്രാദേശിക ആർ ആർ ടിയെ ചുമതലപ്പെടുത്തണം. എല്ലാ പോസിറ്റീവ് കേസുകളും 17 ദിവസത്തേക്ക് ക്വാറൻറൈൻ ചെയ്യണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ക്വാറൻറൈൻ ചെയ്യപ്പെടണം. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ആർ ടി.പി.സി.ആർ ചെയ്യണം.
- സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ എന്നിവയിൽ നിന്നുള്ള പനി, എ.ആർ.ഐ കേസുകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
- ശാരീരിക അകലവും മറ്റ് കൊവിഡ് പെരുമാറ്റവും ഉറപ്പാക്കി ചന്തകൾ തുറക്കാം. പ്രവർത്തന സമയം നീട്ടിക്കൊണ്ട് തിരക്ക് കുറയ്ക്കണം.
- അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ തുറക്കാൻ അനുവദിക്കണം.
- ടെക്സ്റ്റൈലുകൾ, സ്പെയർ പാർട്സ് ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയ മറ്റ് സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയും പ്രവർത്തിക്കാൻ അനുവദിക്കാം.
- കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് (എച്ച്ഐയും അതിനു മുകളിലും) കൂടുതൽ അധികാരങ്ങൾ നൽകണം.
- പാർട്ടീഷനോടുകൂടിയ ടാക്സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ.
- സ്വന്തം വാഹനങ്ങളിലെ യാത്ര അടുത്ത കുടുംബാംഗങ്ങളെ മാത്രമേ അനുവദിക്കാവൂ. ഐ.ഡി. പ്രൂഫ് പരിശോധിച്ച് ഇത് ഉറപ്പാക്കാൻ കഴിയും.
- ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷിക്കാൻ അനുവദിക്കരുത്. ദൂരയാത്രക്കാർക്കായി തുറന്ന സ്ഥലത്ത് അകലത്തിൽ ഭക്ഷണ സൗകര്യം അനുവദിക്കാം.
- റിസോർട്ടുകളും ഹോട്ടലുകളും 25% ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിക്കാം. വാക്സിനേഷൻ എടുത്തവരെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ.
- വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം.
- വാക്സിനേഷൻ ശക്തിപ്പെടുത്തണം.



