കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

എന്താണ് നിപ്പ ?

പാരാമിക്സോ കുടുംബത്തില്‍പ്പെട്ട RNA വൈറസ് ആണ് നിപ്പ. മനുഷ്യരില്‍ ഇതിന്റെ രോഗബാധയെ ഹ്യൂമന്‍ നിപ്പാ വൈറസ് ഇന്‍ഫെക്ഷന്‍ (NiV) എന്ന് അറിയപ്പെടുന്നു.
വലിയ പഴം തീനി വവ്വാലുകളാണ് പ്രധാനമായും രോഗ വാഹകര്‍. രോഗവാഹകരായ വവ്വാലുകള്‍ ഭക്ഷിച്ച അവശിഷ്ടം കഴിച്ചിട്ടുള്ള പന്നികളും മറ്റു മൃഗങ്ങളും രോഗാണു സംഭരണിയായി മാറാം. 4 മുതല്‍ 14 ദിവസം വരെയാണ് ബീജ ഗര്‍ഭകാലം (ഇന്‍കുബേഷന്‍).

പകരുന്നതെങ്ങനെ?

രോഗാണുബാധയുള്ള വവ്വാല്‍, പന്നി എന്നിവയിലൂടെയോ രോഗബാധയുള്ള മനുഷ്യരില്‍ നിന്നോ രോഗം പകരാം. പ്രകൃതിദത്ത വാഹകരില്‍ നിന്ന് രോഗാണു ബാധിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ കള്ള് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയും
ഉണ്ടാവാം.

*രോഗലക്ഷണങ്ങള്‍*

3 മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ഛര്‍ദ്ദി, അപസ്മാരം, മസ്തിഷ്കജ്വരം, അബോധാവസ്ഥ, വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്. രക്ത പരിശോധനയിലൂടെയാണ് രോഗം.

പ്രതിരോധമാര്‍ഗങ്ങള്‍

1. വവ്വാല്‍ മറ്റ് പക്ഷിമൃഗാദികള്‍ ഭാഗികമായി ഭക്ഷിച്ച പഴങ്ങള്‍/ കായ് കനികള്‍ കഴിക്കാതിരിക്കുക.
2. വവ്വാലുകള്‍ ചേക്കേറുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള കിണറുകള്‍ അവയുടെ ശരീര സ്രവങ്ങള്‍ വീഴാത്ത വിധം അടച്ച്‌ സൂക്ഷിക്കുക.
3. നിപ്പ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക
4. നിപ്പാ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തികളുമായോ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ സമ്ബര്‍ക്കം ഉണ്ടാവാതിരിക്കുക.
5. വനങ്ങളിലും വവ്വാലുകള്‍ ചേക്കേറുന്ന സ്ഥലങ്ങളിലും സന്ദര്‍ശനം നടത്താതിരിക്കുക.
6. പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, മറ്റ് ഫാമുകള്‍ എന്നിവ വവ്വാല്‍ കടക്കാത്തവിധം വലയിട്ട് സൂക്ഷിക്കുക.
6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
7. വ്യക്തി ശുചിത്വം പാലിക്കുക.

നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു.