അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരം നാസര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ താലിബാന്‍ നീക്കത്തിനെതിരെ സംവിധായകന്‍ അലി അക്ബര്‍. ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ താലിബാനെതിരെ ശബ്ദമുയര്‍ത്താത്ത സിനിമ താരങ്ങള്‍ക്കതിരെ സംവിധായകന്‍ രംഗത്ത്.

നാസറിന്റെ മുഖം രണ്ട് ദിവസമായി തന്നെ വേട്ടയാടയുകയാണെന്നും ഒരു മുസല്‍മാനും അദ്ദേഹത്തിന് വേണ്ടി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും അലി അക്ബര്‍ വേദനയോടെ കുറിക്കുന്നു. മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ കമാന്നു മിണ്ടിയില്ല എന്നും ഇത്തരത്തില്‍ ഭയന്നു ജീവിക്കുന്നതിലും ഭേദം അവരുടെ കത്തിക്ക് ഇരയാവുന്നതാണെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

‘ഇന്ന് മുതല്‍ നിങ്ങളെന്നെ മുസല്‍മാന്‍ എന്ന് വിളിക്കരുത്… കാരണം ഞാനൊരു കലാകാരനാണ്. നാസറിന്റെ മുഖം രണ്ട് ദിവസമായി എന്നേ വേട്ടയാടുന്നു… ഒരു മുസല്‍മാനും അദ്ദേഹത്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല… മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ കമാന്നു മിണ്ടിയില്ല.. ദുഃഖം തോന്നുന്നു, ഇങ്ങനെ ജിഹാദികളെ ഭയന്നു ജീവിക്കുന്നതിലും ഭേദം അവരുടെ കത്തിക്ക് ഇരയാവുന്നതാണ്… ഒരു മരണമേയുള്ളു അത് അന്തസ്സോടെയാവണം. കഷ്ടം’, ഇങ്ങനെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

അതേസമയം, നാസറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇയാളെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ക്രൂരന്മാരാണ് താലിബാനെന്നു പലരും വിമര്‍ശിച്ചു. അമേരിക്കയുമായി കഴിഞ്ഞവര്‍ഷം സേനാ പിന്മാറ്റ ധാരണയുണ്ടാക്കിയതിനു ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സാമൂഹികപ്രവര്‍ത്തകരെയുമാണ് താലിബാന്‍ കൊന്നൊടുക്കുന്നത്.