തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തിലുണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ല. നേരം ചെയ്തപ്പോഴും പ്രേമം ചെയ്തപ്പോഴും പുച്ഛമായിരുന്നു. എന്തിനാണ് കേരളത്തിലേക്ക് വരുന്നതെന്നും അല്‍ഫോന്‍സ് പുത്രന്‍ മറുപടി നല്‍കി.

പുതിയ ചിത്രത്തിന് കേരളത്തില്‍ ഓഡിഷന് അവസരമുണ്ടാകുമോ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധാകരന്റെ കമന്റ്. ഇതിന് മറുപടിയായിട്ടാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിച്ചത്.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍:

‘എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പോ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോള്‍ഡ് ആണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ടും ഞാനിനി കേരളത്തില്‍ വരാന്‍. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാവനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ’.

എന്റെ സിനിമ കൊള്ളൂല എന്ന് പറയാന്‍ കാണിക്കുന്ന ഉത്സാഹം ഇല്ലേ. അത് ബാക്കിയുള്ള തൊഴില്‍ മേഖലയിലും കാണിക്കണം. പ്രേമം മോശം ആയത് കൊണ്ട് എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലല്ലോ സിനിമ കണ്ടത്. ഗോള്‍ഡ് സിനിമ ഇഷ്ടപ്പെട്ടവര്‍ മൊത്തം പൊട്ടന്മാരാണോ എന്നും കമന്റ് ബോക്‌സില്‍ അല്‍ഫോന്‍സ് പുത്രന്‍ ചോദിച്ചു.