2023ൽ ഏറ്റവും അധികം ചർച്ചയായ സിനിമയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’. ആദാ ശർമ്മ അഭിനയിച്ച ചിത്രം ഒട്ടേറെ  ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. മതപരിവർത്തനം, ഐസിസ്, ലവ് ജിഹാദ് തുടങ്ങിയ വിഷയം പരയുന്ന ചിത്രം വിവാദങ്ങൾക്കും ഇടയാക്കി. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു.

റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒടിടി റിലീസിനായി കഷ്ടപ്പെടുകയാണ്. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ദി കേരള സ്റ്റോറി’ സ്ട്രീമിങ് ചെയ്യുന്നതിന് ഇതുവരെയും ഒരു OTT പ്ലാറ്റ്‌ഫോമിനെ കിട്ടിയിട്ടില്ല. തങ്ങൾക്കെതിരെ ഇൻഡസ്ട്രി സംഘം ചേർന്നിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ സുദീപ്തോ.

ഒ ടി ടി പ്ലാറ്റ്‌ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു. പ്രധാന ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ അറിയിച്ചു. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്തോ സെൻ കൂട്ടിച്ചേർത്തു.

‘ദി കേരള സ്റ്റോറി’യുടെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്തോ സെൻ അറിയിച്ചു.

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.