തൊണ്ടിമുതല്‍ മാറ്റിയ സംഭവത്തിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവമെന്ന് ഹൈക്കോടതി. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഫയലില്‍ സ്വീകരിച്ചു. മന്ത്രിക്ക് നോട്ടീസ് അയ്ക്കുവാനും കോടതി നിർദ്ദേശിച്ചു. എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി യെന്നും കോടതി ആരാഞ്ഞു.
കേസ് അട്ടിമറിക്കാൻ വിചാരണ മനപൂർവം വൈകിക്കുന്നു എന്ന ഹര്‍ജിയിലെ ആക്ഷേപം അവഗണിക്കാനാവില്ല. പ്രതിയായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോലും തയാറായിട്ടില്ല. മനപൂർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹർജിയിലുണ്ട്.
ഈ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം.
മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മയക്കുമരുന്ന് കേസിൽ വിദേശ പൗരനായ പ്രതിയെ രക്ഷിക്കാൻ ഇയാളുടെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു, തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.



