ധാക്ക: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല.

ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകൻ സജീബ് പറഞ്ഞെന്ന്  ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഹസീനയുടെ മകൻ അമേരിക്കയിലാണുള്ളത്. 

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ 300 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർഥി സമരം. തുടർന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിടേണ്ടി വന്നു.

നിലവിൽ വന്ന ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗിന് പ്രാതിനിധ്യമില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവാമി ലീഗ് മത്സരിക്കുമെന്നും വിജയസാധ്യതയുണ്ടെന്നും മകൻ പറഞ്ഞു.