പത്തനംതിട്ട: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം നടത്തുക.

ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയില്‍ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്ച്‌വല്‍ക്യൂവഴി ബുക്കുചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ദര്‍ശനം നടത്താം.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോള്‍ അനുവദിച്ച സമയത്തുതന്നെ ഭക്തര്‍ എത്തണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍നിന്ന് സാധാരണ പമ്പ സര്‍വീസുകള്‍ ഉണ്ടാകും. 30-ല്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയാല്‍മാത്രമേ അധിക ബസ് ഉണ്ടാകൂ. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഇല്ല.

തീര്‍ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കുചെയ്യണം. നിലയ്ക്കലില്‍ കോവിഡ് പരിശോധന ഉണ്ടായിരിക്കും. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്വന്തം ചെലവില്‍ ആന്റിജന്‍ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. യാത്രയില്‍ മാസ്‌ക് നിര്‍ബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയില്‍ കരുതിയിരിക്കുന്നതൊന്നും വഴിയില്‍ ഉപേക്ഷിക്കരുത്.

പമ്പ സ്‌നാനം ഇല്ല. ഷവര്‍ സജ്ജം. സത്രീകള്‍ക്ക് പ്രത്യേക കുളിമുറി ഉണ്ടായിരിക്കും. 150 ശൗചാലയങ്ങള്‍. ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഇല്ല. വെര്‍ച്ച്‌വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറില്‍ പരിശോധിക്കും.

പമ്പയില്‍നിന്ന് 100 രൂപയ്ക്ക്‌ ചൂടുവെള്ളം സ്റ്റീല്‍കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞുമടങ്ങുമ്പോള്‍ കുപ്പി തിരികെനല്‍കി പണം വാങ്ങാം. കാനന പാതയില്‍ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും.

പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയില്‍ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍നിന്ന്‌ ഫ്ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടര്‍ ഉണ്ടായിരിക്കും.

സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമുണ്ടായിരിക്കില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ നിന്നും ലഭിക്കും. ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല.