തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബുധനാഴ്ച. ഡിസംബർ 16ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ. ലീഡ് നില രാവിലെ 8 മുതൽ ട്വൻ്റി ഫോറിൽ തത്സമയം കാണാം.

ആദ്യം എണ്ണുക തപാൽ വോട്ടുകളാണ് . സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികളുടെ ചുമതലയിൽ എണ്ണും . മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.
എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണും. ഈ മാസം 2I ന് വിജയികളുടെ സത്യപ്രതിജ്ഞ നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്മാരേയും ഈ മാസം തന്നെ തെരഞ്ഞെടുക്കും.