കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. മലയോര മേഖലകളില്‍ 64 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും, ഇവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെയുള്ള ട്രിപ്പിള്‍ ലോക്ക് സംരക്ഷണം ഒരുക്കുമെന്നും കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.

ജില്ലയില്‍ 1671 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. സമാധാനപരമായ പോളിംഗ് തടസപ്പെടുത്തുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും, എട്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും യതീഷ് ചന്ദ്ര ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കള്ളവോട്ട് തടയാന്‍ 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89,74,993 പേരാണ് സമ്മതിദാനം നി‌ര്‍‌വഹിക്കുന്നത്. 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പോളിംഗ് ബൂത്തുകള്‍- 10,842.

വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.