വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അടുത്ത നാലു വര്‍ഷം കൂടി തുടരേണ്ടതു അമേരിക്കയുടെയും ഇന്ത്യയുടേയും ആവശ്യമാണെന്ന് സൗത്ത് ഏഷ്യന്‍ റിപ്പബ്ലിക്കന്‍ കൊയലേഷന്‍ സ്ഥാപകനും ഡയറക്ടറുമായ ഹേമന്ത് ഭട്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മില്‍ നിലനില്‍ക്കുന്ന സുഹൃദ്ബന്ധം ഇരുരാജ്യങ്ങളുടെയും വിവിധ രംഗങ്ങളിലുള്ള വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ട്രംപിന്‍റെ മൂന്നര വര്‍ഷത്തെ ഭരണത്തില്‍ അമേരിക്കയുടെ സാമ്ബത്തിക വളര്‍ച്ച അസൂയാവഹമായിരുന്നു. മഹാമാരി അമേരിക്കയെ വേട്ടയാടിയപ്പോള്‍ സാമ്ബത്തിക നില തകര്‍ന്നു പോകാതെ പിടിച്ചു നിര്‍ത്തുന്നതില്‍ ട്രംപ് വിജയിച്ചതായും ഭട്ട് അഭിപ്രായപ്പെട്ടു. മഹാമാരിക്കു മുമ്ബ് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് റിക്കാര്‍ഡ് കുറവായിരുന്നുവെന്നും (3.8 ശതമാനം) എന്നാല്‍ മഹാമാരി വന്നതോടെ അത് 14.7 ശതമാനമായി വര്‍ധിച്ചതില്‍ ട്രംപിനെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലങ്ങളില്‍ അമേരിക്കയുടെ താല്പര്യത്തിന് മുന്‍ഗണന നല്‍കി ട്രംപ് സ്വീകരിച്ച നിലപാടുകള്‍ ധീരമായിരുന്നു. മഹാമാരി അമേരിക്കയില്‍ പ്രകടമായതോടെ ചൈനയിലേക്കും ചൈനയില്‍ നിന്നും യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞതായും ഭട്ട് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍