ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഏജന്റ് മലയാളികളെ കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്ന് പരാതി.

പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാര്‍ക്ക് എതിരെയാണ് പരാതി. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.

കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്‍കി ശേഷം വിദേശികളടക്കമുള്ളവരോട് സെക്‌സ്ചാറ്റിന് നിര്‍ബന്ധിച്ചു.

ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് സംഘത്തിന്റെ വലയില്‍പെട്ടിരിക്കുന്നത്.

ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനംചെയ്തിരിക്കുന്നതെന്നും സെ്ക്‌സ്ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്നും അന്‍ഷുല്‍ പറയുന്നു. കംബോഡിയയിലെ ഇന്ത്യന്‍ എംബസിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് അവരില്‍ നിന്ന ലഭിച്ചത്.