മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 600 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ്. നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിലാണ് ബ്രോഡ് അപൂർവ്വ​ നേട്ടം കൈവരിച്ചത്. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ആസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് 37-കാരൻ വിക്കറ്റ് നേട്ടം 600 ആക്കിയത്.

ഇംഗ്ലണ്ടിന്റെ ലോകോത്തര സ്വിങ് ബൗളറായ ജെയിംസ് ആൻഡേഴ്സണാണ് ഇതിന് മുമ്പ് ടെസ്റ്റിൽ 600 വിക്കറ്റ് തികച്ചത്. 688 വിക്കറ്റുകളാണ് താരം റെഡ് ബാൾ ക്രിക്കറ്റിൽ ഇതുവരെ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 600 വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ ബൗളർ കൂടിയാണ് ബ്രോഡ്.

619 വിക്കറ്റുകളുമായി ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണ് നാലാം സ്ഥാനത്ത്. ജെയിംസ് ആൻഡേഴ്സൺ മൂന്നാം സ്ഥാനത്തും 708 വിക്കറ്റുകളുമായി ഓസീസിന്റെ വിഖ്യാത ബൗളർ ഷെയിൻ ഫോൺ രണ്ടാം സ്ഥാനത്തും ശ്രീലങ്കയുടെ മാന്ത്രിക സ്പിന്നർ മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്) ഒന്നാം സ്ഥാനത്തുമാണ്. അതേസമയം, ഓസീസിന്റെ ഗ്ലെൻ മക്ഗ്രാത്താണ് 563 വിക്കറ്റുകളുമായി ആറാം സ്ഥാനത്ത്. ഇന്ത്യൻ താരം അശ്വിന് ടെസ്റ്റിൽ 486 വിക്കറ്റുകളാണുള്ളത്. താരം ഒമ്പതാം സ്ഥാനത്താണ്.