ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച്‌ ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമമായ ഗ്ലോബര്‍ ടൈംസ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്‌ ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗ്ലോബല്‍ ടൈംസിന്റെ നിലപാട്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നും ഗ്ലോബല്‍ ടൈംസ് തങ്ങളുടെ ട്വീറ്റുകള്‍ വഴി വ്യക്തമാക്കി.

കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണ്. അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകും. വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരെപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തത്. ഇന്ത്യയ്ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. എന്നാല്‍ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.