കാസര്‍കോട്/മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടേയും ജ്വല്ലറി എംഡി ടി.കെ പൂക്കോയ തങ്ങളുടേയും വീടുകളില്‍ പൊലീസ് റെയ്ഡ്. ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പൂക്കോയ തങ്ങളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും ഇയാള്‍ ഒളിവില്‍ പോയെന്നും പൊലീസ് പറഞ്ഞു. അതേസമയം തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനോട് പാണക്കാട് എത്തി വിശദീകരണം നല്‍കാന്‍ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ പടന്നയിലെ വീട്ടിലും എംഡി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് ചന്ദേര സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. നിക്ഷേപകരുടെ പരാതിയില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ 12 വ‍‌ഞ്ചന കേസുകളാണ് ചന്ദേര പൊലീസ് സ്റ്റേഷനിലുള്ളത്.

ഈ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകള്‍ ശേഖരിക്കുന്നതിനാണ് റെയ്ഡെന്നാണ് വിവരം. ഇരുവരും വീടുകളില്‍ ഉണ്ടായിരുന്നില്ല. ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയ ലീഗ് പ്രവര്‍ത്തകരടക്കം 19 പേരാണ് ഇതിനകം പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം വ്യാഴാഴ്ച്ച പാണക്കാട് നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ ലീഗ് സംസ്ഥാന നേതൃത്വം എംസി കമറുദ്ദീന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാര്‍ട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഖമറുദ്ദീന്‍്റെ വിശദീകരണം കേട്ട ശേഷം തുടര്‍നടപടികളെന്ന് നേതാക്കള്‍ പറയുന്നത് പാര്‍ട്ടി അദ്ദേഹത്തെ കൈവിടുമെന്ന സൂചന തന്നെയാണ്.