ജനതാദൾ എസ്സിനെ ഇടതു മുന്നണിയിൽ നില നിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബിജെപി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനതാദൾ (എസ്) ഇപ്പോൾ ബിജെപി മുന്നണിയുടെ ഭാഗമാണ്. ജെ ഡി എസ് ബിജെപി മുന്നണിയിൽ ചേർന്നിട്ടും സിപിഎമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാത്തത് അവരുടെ രഹസ്യ ബന്ധം കാരണമാണെന്നും ചെന്നിത്തല ആരോപിച്ചു. അല്പമെങ്കിലും ധാർമ്മികത അവശേഷിച്ചിട്ടുണ്ടെങ്കിൽ ജെഡിഎസ്സിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ഇടതു മുന്നണി കാണിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം ജെഡിഎസ് എൻഡിഎയിൽ ചേർന്നതിനു പിന്നാലെ, എൻഡിഎയ്ക്കൊപ്പം ചേരാനില്ലെന്നു വ്യക്തമാക്കി ജനതാദൾ എസ് (ജെഡിഎസ്) കേരളഘടകം രംഗത്തുവന്നു. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

1996 ജൂൺ മുതൽ 1997 ഏപ്രിൽ വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്‌ഡി ദേവഗൗഡയാണ് ജനതാദൾ (സെക്കുലർ) രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ കുമാരസ്വാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് ജെപി നദ്ദയെ കണ്ടത്.

ജെഡി(എസ്) ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവരെ  പൂർണ്ണഹൃദയത്തോടെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നദ്ദ ട്വീറ്റിൽ കുറിച്ചു.

നിലവിൽ കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമാണ് ജെഡിഎസ്. കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗവുമാണ്. നിലവിൽ കേരളാ നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. ചിറ്റൂരിൽ നിന്ന് ജയിച്ച കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.