കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. കോടതിയിൽ ഹാജരാക്കാനുള്ള രേഖകൾ മുകേഷ് അഭിഭാഷകനായ ജിയോ പോളിന് കൈമാറി. കേസുമായി ബന്ധപ്പെട്ട രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മുകേഷ് അഭിഭാഷകന് രേഖകൾ കൈമാറിയത്. മുകേഷിൻ്റെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.

മുകേഷ് ഏതുസമയത്തും ചോദ്യംചെയ്യലിന് തയ്യാറാണെന്നും അന്വേഷണത്തിൽനിന്ന് ഒളിച്ചോടില്ലെന്നും മുകേഷിൻ്റെ അഭിഭാഷകനായ ജിയോ പോൾ പ്രതികരിച്ചു. അന്വേഷണ സംഘത്തിൽനിന്ന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അഡ്വ. ജിയോ പോൾ അറിയിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ 7:15ഓടെയാണ് മുകേഷ് പോലീസ് അകമ്പടിയോടെ കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്. യാത്രയ്ക്ക് മുന്നോടിയായി കാറിലെ എംഎൽഎ ബോർഡ് അഴിച്ചുമാറ്റിയിരുന്നു. അതിനിടെ, മുകേഷിനെതിരായ പരാതിക്കാരി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി.

അതിനിടെ, മുകേഷിൻ്റെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തി. മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അനിൽ അക്കര രംഗത്തെത്തിയത്. കേസിൽ വാദം കേൾക്കുന്നതും വിധിപറയുന്നതും നീതിപൂർവമാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എംഎൽഎയുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് അനിൽ അക്കരയുടെ ആവശ്യം.

നടിയുടെ പരാതിയിൽ എറണാകുളം മരട് പോലീസ് ആണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിൽ പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

10 വർഷംവരെ തടവ്, പിഴ, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വരെ ലഭിക്കാവുന്ന വകുപ്പുകളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുമായി നടത്തിയ ഇമെയിൽ സന്ദേശമടക്കം കൈയിലുണ്ടെന്ന് മുകേഷിൻ്റെ അഭിഭാഷകൻ നേരത്തെ അവകാശപ്പെട്ടിരുന്നു.