വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധത്തില്‍ തായ്‌വാന് അമേരിക്കയുടെ സഹായം. തായ്‌വാന് 7,50,000 ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ സെനറ്റര്‍മാര്‍ തായ്‌വാനിലെത്തി.

ചൈനയുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് അമേരിക്കന്‍ സെനറ്റര്‍മാര്‍ തായ്‌വാനിലെത്തിയത്. വ്യോമസേനയുടെ വിമാനത്തിലാണ് സെനറ്റര്‍മാര്‍ തായ്‌വാനിലേയ്ക്ക് പറന്നിറങ്ങിയത്. ദ്വീപിന് നിര്‍ണായക സമയത്ത് ലഭിച്ച വേനല്‍ മഴയാണ് അമേരിക്കയുടെ സഹായമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ പറഞ്ഞു. ഇതോടെ ചൈന അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തി. ചൈനയുടെ താത്പ്പര്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് അമേരിക്കയുടെ നീക്കമെന്ന് ബീജിംഗ് പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയുടെ ഭാഗമായിരുന്നിട്ട് പോലും ലോകത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ രോഗവ്യാപനത്തെ പ്രതിരോധിച്ച രാജ്യമാണ് തായ്‌വാന്‍. ഇതുവരെ 37 പേര്‍ മാത്രമാണ് തായ്‌വാനില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ചൈനയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് തായ്‌വാന്‍ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി രാജ്യങ്ങളാണ് തായ്‌വാന് സഹായവുമായി രംഗത്തെത്തിയത്.