നികോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോദി സൈപ്രസിലെത്തിയിരുന്നു. ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് -III എന്ന സൈപ്രസിന്റെ ഉയർന്ന സിവിലിയൻ പുരസ്കാരമാണ് മോദിക്ക് സമ്മാനിച്ചത്. ഇന്ത്യ- സൈപ്രസ് ബന്ധം വളർത്തുന്നതിൽ നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.

ഇത് തനിക്കുള്ള പുരസ്കാരം മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാർക്കുള്ള ആദരവുകൂടിയാണെന്നും മോദി പ്രതികരിച്ചു. ഇത് ഇന്ത്യക്കാരുടെ ശക്തിക്കും അഭിലാഷങ്ങൾക്കും ഉള്ള ഒരു ആദരവാണ്. ഇന്ത്യയുടെ സംസ്കാരം, മൂല്യങ്ങൾ, ‘ലോകം ഒരു കുടുംബമാണ്’ എന്ന വസുധൈവ കുടുംബകം എന്ന ദർശനം എന്നിവയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ബഹുമതി എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ‘അങ്ങേയറ്റത്തെ വിനയത്തോടും നന്ദിയോടും കൂടിയാണ്’ താൻ സ്വീകരിക്കുന്നതെന്നും ഇരുരാജ്യങ്ങളുടെയും സമാധാനം, സുരക്ഷ, പരമാധികാരം, അഖണ്ഡത, അഭിവൃദ്ധി എന്നിവയോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

സൈപ്രസിന്റെ ആദ്യ പ്രസിഡന്റായിരുന്ന ആർച്ച് ബിഷപ്പ് മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്കാരമാണ് മോദിക്ക് നൽകിയത്. 1991 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. സൈപ്രസിനോ അന്താരാഷ്ട്ര സമൂഹത്തിനോ നൽകിയ അസാധാരണമായ സേവനത്തെയും സംഭാവനകളെയും അംഗീകരിക്കുന്നതിന് വേണ്ടിയാണ് പുരസ്കാരം സമർപ്പിക്കുന്നത്. 

മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്കാരത്തിന് വിവിധ റാങ്കുകളുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പുരസ്കാരമാണ് ഗ്രാൻഡ് ക്രോസ്. ഏറ്റവും മുകളിൽ ഗ്രാന്ഡ് കോളർ എന്ന പുരസ്കാരമാണ്. ഗ്രാൻഡ് കമാൻഡർ, കമാൻഡർ, ഓഫീസർ, നൈറ്റ് എന്നിവയാണ് ഉള്ളത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് മുമ്പ് ഗ്രാൻഡ് കോളർ പുരസ്കാരം സൈപ്രസ് സമ്മാനിച്ചിരുന്നു.

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള ത്രിരാഷ്ട്ര സന്ദർശനമാണ് മോദിയുടേത്. ഇതിൽ ആദ്യത്തെ സന്ദർശനം സൈപ്രസിലേക്കായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് സൈപ്രസ് പ്രസിഡന്റ് നേരിട്ടെത്തിയതും വാർത്തയായിരുന്നു. 

വ്യാപാരം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. സൈപ്രസിലെ വിവിധ കമ്പനികളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്താൻ മോദി സൈപ്രസിലെ കമ്പനികളോട് ആഹ്വാനം ചെയ്തു. സൈപ്രസ് സന്ദർശനത്തിന് ശേഷം മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയിലേക്ക് പോകും. തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് മോദി ക്രൊയേഷ്യയും സന്ദർശിക്കും. നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ.