തിരുവനന്തപുരം : ഓപ്പറേഷന്‍ വന്ദേ ഭാരതില്‍ വ്യാഴാഴ്ച ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി എത്തിയ ആദ്യ രണ്ടു വിമാനങ്ങളിലെ ഓരോരുത്തര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം കൂടുതല്‍ ജാഗ്രതയിലായി.

സംസ്ഥാനത്ത് രോഗം നിയന്തണ വിധേയമായതിനിടെയാണ് ദുബായ് – കരിപ്പൂര്‍, അബുദാബി – കൊച്ചി വിമാനങ്ങളില്‍ വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലക്കാരാണ് ഇരുവരും.

രോഗപ്രതിരോധത്തിന് കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം വിമാനങ്ങളില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കി. ഇവരുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരെ കണ്ടെത്തി കൊവിഡ് പരിശോധനയ്ക്കും നടപടി ആരംഭിച്ചു. ഇവര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ്. വീടുകളിലേക്ക് വിട്ട ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കും.

രോഗം സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24കാരന്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

വൃക്കരോഗിയായ ചാപ്പനങ്ങാടി സ്വദേശി ദുബായ് അജ്മാനില്‍ സ്വകാര്യ കമ്ബനിയില്‍ പി.ആര്‍.ഒ ആണ്. തുടര്‍ ചികിത്സയ്ക്കാണ് നാട്ടിലെത്തിയത്. നടുവട്ടം സ്വദേശി അബുദാബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. ഒരാഴ്ച മുമ്ബ് പനിയുണ്ടായിരുന്നെന്ന് ഇയാള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

ഒരാള്‍ക്ക് രോഗ മുക്തി

ഇന്നലെ രണ്ട് കേസുകള്‍ ചേര്‍ത്ത് സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 505 ആയി. അതേസമയം ഇന്നലെ ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. ഇടുക്കിയില്‍ ചികിത്സയിലുള്ളയാളുടെ ഫലമാണ് നെഗറ്റീവായത്.

485: രോഗം ഭേദമായവര്‍

17: ആശുപത്രികളിലുള്ളത്

യാത്രച്ചെലവ് ഇടാക്കുന്നത് കേന്ദ്രം;
നാട്ടിലെ ചെലവ് സംസ്ഥാനം വക

വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാക്രമം തയാറാക്കുന്നതും യാത്രാ സൗകര്യമൊരുക്കുന്നതും ചെലവ് ഈടാക്കുന്നതും കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെത്തിക്കഴിഞ്ഞാല്‍ ചെലവ് സംസ്ഥാനം വഹിക്കും. ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിനുള്‍പ്പെടെ ഏപ്രില്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 13.45 കോടി അനുവദിച്ചു.

ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നടപടികളുടെ ഏകോപനവും ക്വാറന്റൈന്‍ ഒരുക്കലും ഇവരുടെ ചുമതലയാണ്. ഒരു കേന്ദ്രത്തിന് ഒരു ഡോക്ടറെന്ന നിലയില്‍ സൗകര്യമേര്‍പ്പെടുത്തി. നിരീക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പ് തദ്ദേശ സ്ഥാപനത്തിനാണ്. മേല്‍നോട്ടത്തിന് ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമുണ്ടാകും.

207

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ സര്‍ക്കാരാശുപത്രികള്‍

125

ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ സ്വകാര്യ ആശുപത്രികള്‍