കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിൽ ചേർന്നു. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. മുൻ കെപിസിസി സെക്രട്ടറിയായിരുന്നു പി എസ് പ്രശാന്ത്. സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു പ്രഖ്യാപനം.

പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് അച്ചടക്ക നടപടിയായി ആയിരുന്നു പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആ​ഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺ​ഗ്രസ്. ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺ​ഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.