തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരും. ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്.

തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും വേഗത്തില്‍ ചേരാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്‍ ആലോചിച്ചിരുന്നത്. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 10000ത്തിനും 20000നും ഇടയില്‍ ആകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ തെര‍ഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയും ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാനാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച യോഗം വിളിച്ചത്. ആരോഗ്യ മേഖലയിലെ വിദഗ്ധരെ കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മീഷന് കത്ത് നല്‍കി.