പൂനെ: കോവിഡ് മുക്തനായ ഒരാള്‍ക്ക് വീണ്ടും രോഗം വരുന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ‌സി‌എം‌ആര്‍). രോഗമുക്തി നേടിയയാള്‍ക്ക് വീണ്ടും രോഗം പിടിപെടാമെന്ന് ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഐ‌സി‌എം‌ആറിന്റെ വിശദീകരണം. ഇതിനു തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഐ‌സി‌എം‌ആര്‍ ഉദ്യോഗസ്ഥന്‍ ഗിരിധര ബാബു പറഞ്ഞു.

സാര്‍സ്-കോവ് -2 ആണെന്ന് സ്ഥാപിക്കുന്നതിന്, ഒരു ബി‌എസ്‌എല്‍ -3 ലെവല്‍ ലാബില്‍ പോസിറ്റീവ് ലൈവ് വൈറസ് കാണിക്കേണ്ടതുണ്ട്. എപ്പിഡെമിയോളജിസ്റ്റുകള്‍ക്കും സമാനമായ കാഴ്ചപ്പാടാണുള്ളത്. ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചത് കോവിഡിന്റെ പോസ്റ്റ്-വൈറല്‍ ലക്ഷണങ്ങളായിരിക്കാം. അവ വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസ് ചില വ്യക്തികളില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതായി കോവിഡ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ശശികിരണ്‍ ഉമാകാന്ത് പറഞ്ഞു. ഏകദേശം ഒരാഴ്ചയോ 10 ദിവസമോ കഴിഞ്ഞാല്‍, വൈറസിന് മറ്റുള്ളവരില്‍ രോഗം വ്യാപിപ്പിക്കാനോ അണുബാധയുണ്ടാക്കാനോ കഴിയില്ല. കോവിഡ് നിര്‍ണയിക്കാന്‍ സാധാരണയായി നടത്തുന്ന പരിശോധനയ്ക്ക് വൈറസ് കണങ്ങളെ തിരിച്ചറിയാന്‍ കഴിയും, എന്നാല്‍ ഈ കണികകള്‍ സജീവമായവ ആണോ നിര്‍ജീവമാണോ എന്ന് മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.