റായ്പൂര്‍: കോവിഡ് വ്യാപനത്തില്‍ മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. നിരവധി മാവോയിസ്റ്റ് നേതാക്കളാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. രണ്ടാം തരംഗത്തില്‍ മാത്രം 9 പ്രമുഖ മാവോയിസ്റ്റ് നേതാക്കള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

വനത്തിനുള്ളില്‍ നിന്നും പുറത്ത് വരാത്തതിനാല്‍ ചികിത്സ ലഭിക്കാതെയാണ് കൂടതല്‍ ആളുകളും മരിച്ചതെന്നാണ് വിലയിരുത്തല്‍. വനത്തിനുള്ളില്‍ നിരവധി മാവോയിസ്റ്റുകള്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് മാവോയിസ്റ്റുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മാവോയിസ്റ്റുകള്‍ കൊറിയര്‍ വഴി വാക്‌സിനും മറ്റ് മരുന്നുകളും സംഘടിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സുരക്ഷാ സേന കണ്ടെത്തിയിരുന്നു. നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ഗദ്ദം മധുകര്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെ മറ്റ് വഴികളില്ലാതെ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.