2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചാല്‍ ശശിതരൂര്‍ ഇടതു സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഏതാണ്ടുറപ്പായി. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുന്ന തരൂരിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വൈമുഖ്യമുണ്ട്. അങ്ങിനെ വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ സി പി എം പിന്തുണയോടെ ഇടതു സ്വതന്ത്രനായി മല്‍സരിക്കാനാണ് തരൂരിന്റെ തിരുമാനം. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ പിന്തുണയും തരൂരിന് ലഭിക്കും.

കഴിഞ്ഞ ദിവസം ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്‍െ പാര്‍ട്ടി തനിക്ക് സീറ്റു തന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്നും അല്ലങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. തരൂരിന് ഇനിയും സീറ്റ് നല്‍കുന്നതില്‍ കേരളത്തിലെ പാര്‍ട്ടിയിലും എതിരഭിപ്രായമുണ്ട്. സതീശന്‍- സുധാകരന്‍- കെ സി വേണുഗോപാല്‍ ത്രയത്തിനോട് വ്യക്തിപരമായി യാതൊരു അടപ്പവുമില്ലാത്ത നേതാവാണ് ശശി തരൂര്‍. രാഹുല്‍ഗാന്ധിയുടെ ഗൂഡ്ബുക്കിലുള്ളവരാണ് ഇവര്‍ മൂന്ന് പേരും. തരൂരിനോട് രാഹൂലിനും സോണിയക്കും ഉളള താല്‍പര്യക്കുറവ് നന്നായി അറിയാവുന്ന മൂന്ന് പേരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ വെട്ടുമെന്നും തരൂരിനറിയാം. അത് കൊണ്ട് തന്നെ മറ്റ് വഴികള്‍ തേടുകയാണ് അദ്ദേഹം.